ഒരു ഭീകര ക്രിസ്മസ് സ്വപ്നം


ഒരു ദിവസം, ഒരു ഇരുണ്ട ദിവസം, സമയം എനിക്കോര്‍മ്മയില്ല.
എല്ലാം വളരെ മങ്ങിയാണ് കണ്ടിരുന്നത്‌. ഇനിയിപ്പോള്‍ വെളിച്ചത്തിന് കുറവ് വേണ്ടാ എന്ന് കരുതി ഞാന്‍ എല്ലാ സ്വിച്ചുകളും ഇട്ടു.
ഓരോ സ്വിച്ച് അമര്‍ത്തുമ്പോഴും കോളിംഗ് ബെല്‍ അടിച്ചുകൊണ്ടിരുന്നു.
ഞാന്‍ ചെന്ന് വാതില്‍ തുറന്നു പുറത്തുകണ്ട കാഴ്ചയാണ് ഞാന്‍ നേരത്തെ പറഞ്ഞ സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് സംശയം ഉണ്ടാക്കിയത്.
പുറത്ത്‌ എല്ലാ മരങ്ങളിലും ചെടികളിലും പല നിറങ്ങളില്‍ ഉള്ള മാല ബള്‍ബുകളും നക്ഷത്രങ്ങളും ഇട്ടിരുന്നു.
ഇലട്രിക്പോസ്റ്റുകളിലെ  ബള്‍ബുകള്‍ക്ക് പകരം ഇക്കൊല്ലത്തെ പുതിയ ട്രെന്‍ഡ് കറങ്ങുന്ന ഡിസ്കോ ലൈറ്റുകള്‍ ആയിരുന്നു.
അതില്‍ നിന്നുള്ള ഡിസ്ക്കോ വെളിച്ചം ഓരോ പോസ്റ്റുകള്‍ക്കടിയിലും ഡിസ്ക്കോ ഫ്ലോര്‍ പ്രതീതി ഉളവാക്കി.

ആരാണ് ബെല്‍ അടിച്ചതെന്ന് അറിയാനായി ഞാന്‍ ചുറ്റിലും നോക്കി. ആരെയും കാണുന്നില്ല,
ദൂരേക്ക്‌ നീണ്ടു കിടക്കുന്ന റോഡില്‍ നിന്നും 
എന്തൊക്കെയോ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
അകലെ നിന്നും എന്തൊക്കെയോ അടുത്തേക്ക് നീങ്ങികൊണ്ട് വരികയാണ്, എന്തോ ജാഥയോ മാര്‍ച്ചോ മറ്റൊ ആയിരിക്കാം,
ഡിസംബര്‍ ആയതിനാല്‍ റോഡിലാകെ മഞ്ഞ് ഉണ്ടായിരുന്നു.
അതുകൊണ്ട് അടുത്തേക്ക് നീങ്ങി കൊണ്ട് വരുന്നത് വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല.
ഇടയ്ക്കിടെ ഫാന്‍ കറങ്ങുന്ന ശബ്ദവും കേള്‍ക്കാമായിരുന്നു.
ഒന്നും വ്യക്തമല്ല. 
എന്താണ് വന്നുകൊണ്ടിരിക്കുന്നത്  എന്നറിയാനായി 
ഞാന്‍ അവിടെ തന്നെ നിന്നു.
മഞ്ഞിനിടയില്‍ കൂടി ആ കാഴ്ച തെളിഞ്ഞുവരികയാണ്.
ആയിരകണക്കിന് ബ്രോയിലര്‍ കോഴികള്‍ വരിവരിയായി
മുന്നില്‍ മാര്‍ച്ച്‌ ചെയ്തുവരുന്നു. തൊട്ടു പിറകില്‍ താറാവുകള്‍, പിന്നെ പശുക്കള്‍, പോത്തുകള്‍, ആടുകള്‍, മുയലുകള്‍ എന്ന് വേണ്ട ചില ചാവാലിപട്ടികള്‍ വരെ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ഇരുവശത്തുമുള്ള കാനകളിലൂടെ പതിനായിരകണക്കിന് മത്സ്യങ്ങളും.
ജാഥയുടെ ഏറ്റവും പുറകിലായി കഴുമരം പോലെയുള്ള എന്തോ ഉയരമുള്ള വസ്തു ഉയര്‍ത്തിപിടിച്ചിരുന്നു.
അടുത്തേക്ക് വരും തോറും അതില്‍ ഒരു മനുഷ്യനെ
 കെട്ടിതൂക്കിയത്‌പോലെ എനിക്ക് തോന്നി.
ഞാന്‍ പരിഭ്രമത്തോടെ പിറകോട്ട് ഇറങ്ങാന്‍ ശ്രമിച്ചു.
അനങ്ങാന്‍ പറ്റുന്നില്ല.
ബ്രോയിലര്‍ കോഴികള്‍ എന്‍റെ ചുറ്റിലും കൂടി.
ആകെ ബഹളം.
മറ്റു ജീവികളും എന്നെ ചുറ്റാന്‍ തുടങ്ങി.
അപ്പോഴാണ്‌ ഉയര്‍ത്തി പിടിച്ചിരുന്ന ആ വസ്തു ഞാന്‍ കാണുന്നത്.
കുരിശായിരുന്നു.
കുരിശില്‍ യേശു കിടന്നത് പോലെ ഒരാള്‍
ചോരയില്‍ കുളിച്ച്കിടന്നിരുന്നു.
ജീവികള്‍ കുരിശിനെ എന്‍റെ തൊട്ടുമുന്നില്‍ എത്തിച്ചു.
കുരിശില്‍ കിടന്നയാള്‍ മുഖമുയര്‍ത്തി എന്നെ നോക്കി കൊണ്ട് പറഞ്ഞു.
"എന്‍റെ ജന്മദിനമാണ് വരാന്‍ പോകുന്നത്.
അതിന്‍റെ ആഘോഷത്തിന്‍റെ പേരില്‍ എത്ര ജീവികളെയാണ്
 നിങ്ങളൊക്കെ കൊന്നുതിന്നുന്നത്...?"
പെട്ടന്ന് ബഹളം നിന്നു.
എല്ലാ ജീവികളും അവരുടെ സ്വരത്തില്‍ ഒരുമിച്ചു ചിരിക്കാന്‍ തുടങ്ങി.
കാതടപ്പിക്കുന്ന ശബ്ദം.
കുരിശില്‍ കിടന്നുകൊണ്ട് അയാള്‍ തുടര്‍ന്നു,
"ഇതൊക്കെ ഇത്രയും കാലം നിങ്ങളൊക്കെ കൊന്നു തിന്ന ജീവികളുടെ പ്രേതങ്ങള്‍ ആണ്, പ്രതികാരം ചെയ്യാനാകാതെ 
അവയുടെ ആത്മാക്കള്‍ ഗതി കിട്ടാതെ അലയുകയായിരുന്നു.
മനുഷ്യര്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ അവര്‍ തയ്യാറെടുക്കുകയായിരുന്നു.."
അയാള്‍ ഒന്ന് നിര്‍ത്തി.
ഞാന്‍ എന്‍റെ ചുറ്റിലും എന്നെ തുറിച്ചു നോക്കികൊണ്ട്‌
 നില്‍ക്കുന്ന ജീവികളെ ഒന്ന് നോക്കി.
അവയുടെ മുഖത്ത്‌ പ്രതികാരദാഹം ഉണ്ടായിരുന്നു.
ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
പക്ഷെ എനിക്ക് അതിനും കഴിഞ്ഞില്ല.
അയാള്‍ തുടര്‍ന്നു.
"നിനക്കെന്നെ മനസ്സിലായോ..?
അയാള്‍ ചോദിച്ചു.
അദ്ദേഹം ആരാണെന്ന് എനിക്ക് മനസ്സിലായെങ്കിലും
എന്നിലെ നിരീശ്വരവാദി "ഇല്ല" എന്ന് മറുപടി പറഞ്ഞു.
അയാള്‍ പതുക്കെ പുഞ്ചിരിച്ചു.
എന്നിട്ട് മുകളിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി ഇങ്ങനെ പറഞ്ഞു,
എന്‍റെ വിധി, എന്‍റെ തീരുമാനങ്ങള്‍ ആണ്..!
ഈ ഡയലോഗ് ഞാന്‍ ഇതിനു മുന്‍പ് എവിടെയോ കേട്ടിട്ടുണ്ട്
എന്ന് ഞാന്‍ ഓര്‍ത്തു.
'ദേജാ വു ' എന്ന് അയാള്‍ പറഞ്ഞു.
എന്‍റെ മനസ്സ് വായിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞതില്‍
എനിക്ക് അതിശയം ഒന്നും തോന്നിയില്ല.
കാരണം ഞാന്‍ അവിശ്വസിക്കുന്നതാണല്ലോ അയാള്‍..!!!

അയാള്‍ ചുറ്റിലും നില്‍ക്കുന്ന ജീവികളോട് ഇങ്ങനെ പറഞ്ഞു,
" മനുഷ്യവര്‍ഗത്തിന് വേണ്ടി  അലയുന്ന ഈ ആത്മാകളുടെ  പ്രതികാരം 
എന്‍റെ ശരീരത്തില്‍ നടപ്പിലാക്കാന്‍ ഞാന്‍ സന്നദ്ധനാണ്... 
എന്‍റെ രക്തം നിങ്ങള്‍ക്കായി ഞാന്‍ അര്‍പ്പിക്കുന്നു..."
ഉടനെ ബ്രോയിലര്‍ കോഴികളും, ആടുകളും പശുക്കളും
വലിയ ആരവത്തോടെ അയാളുടെ നേര്‍ക്ക് പാഞ്ഞടുത്തു...
എനിക്കെന്‍റെ ചലനശേഷി വീണ്ടു കിട്ടി,
ഞാന്‍ ഓടി, ആറെ അറുപതില്‍ ഓടി,
 പുറം കാല്‍ കഴുത്തില്‍ എത്തുന്ന അത്ര വേഗത്തില്‍ ഓടി...
അവിടെ എല്ലാ മൃഗപ്രേതങ്ങളും ചേര്‍ന്ന് അയാളെ കീറിമുറിച്ചുകൊണ്ടിരുന്നു.
ഭയങ്കര ബഹളമായിരുന്നു.
ആ ബഹളത്തിനിടയിലൂടെ 'നേരം' സിനിമയിലെ 'പിസ്ത' എന്ന പാട്ട്
ഉയര്‍ന്നുവരുന്നതായി എനിക്ക് തോന്നി,
ഞാന്‍ ഓടുകയായിരുന്നല്ലോ..
അതും സ്ലോമോഷനില്‍..
ഉടനെ ഞാന്‍ കണ്ണ് തുറന്നു.
തൊട്ടടുത്ത്‌ കിടന്നു ഫോണില്‍ അലാറം അടിക്കുന്നു.
"ഹേ സുറുക്ക റിക്ക മുക്ക മുഴം..
പോട്ടേ മാരികൊഴുന്ത്..."
ഞാന്‍ ഫോണ്‍ എടുത്തു അലാറം ഓഫ്‌ ചെയ്തു.
സമയം കാലത്ത് 8:30
ഞാന്‍ കണ്ട സ്വപ്നത്തെ പറ്റി ആലോചിച്ചു.
പണ്ട് ദൂരദര്‍ശനിലെ 'സംഭവങ്ങള്‍' എന്ന പ്രേതസീരിയല്‍ മുതല്‍ ഒരു വിധ എല്ലാ പ്രേതസിനിമകളിലും കാണുന്നത് പോലെ ഈ പ്രേതങ്ങളൊക്കെ
കൊന്നവരെ കൊന്നു പ്രതികാരം വീട്ടാന്‍ നടക്കുകയാണോ എന്നെനിക്ക് സംശയമുണ്ടായിരുന്നു.
മാത്രമല്ല, മനുഷ്യന്മാര്‍ മരിച്ചാല്‍ മാത്രമേ പ്രേതമാവുള്ളൂ എന്നൊരു നിഷ്കളങ്കമായ സംശയവും എനിക്കുണ്ടായിരുന്നു.
ഇതിപ്പോ..
പുലര്‍ച്ചെ കണ്ട സ്വപ്നം ഫലിക്കുമെന്നാ കേട്ടിരിക്കുന്നത്..
ഹൊ..ഈ സ്വപ്നം കണ്ടത് പുലര്‍ച്ചെയല്ലല്ലോ..?
ഭാഗ്യം...!!!
HAPPY CHRISTMAS 


Comments

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌